അഡ്വ. കെ.ബി. പ്രദീപ് ഹൈക്കോടതിയിൽ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ; ദേവസ്വം വകുപ്പിന്റെ പ്രത്യേക ചുമതല

തിരുവനന്തപുരം: വിവാദമായ ‘സ്മാർട്ട് ക്രിയേഷൻസ്’ കേസിലെ അഭിഭാഷകൻ അഡ്വ. കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി സർക്കാർ നിയമിച്ചു. ഹൈക്കോടതിയിലെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ (ദേവസ്വം) പദവി നൽകിയാണ് പുതിയ നിയമനം. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. മൂന്ന് പ്രത്യേക സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരെയാണ് സര്‍ക്കാര്‍ നിയമിച്ചത്. അതില്‍ ഒന്നാണ് കെ ബി പ്രദീപിന്റെ നിയമനം.
ഹൈക്കോടതിയിൽ ദേവസ്വം ബോർഡുകളുമായി ബന്ധപ്പെട്ട സുപ്രധാന കേസുകളിൽ ഇനി കെ.ബി. പ്രദീപ് സർക്കാരിന് വേണ്ടി ഹാജരാകും. മുൻപ് സ്മാർട്ട് ക്രിയേഷൻസുമായി ബന്ധപ്പെട്ട കേസുകളിൽ നിയമപോരാട്ടം നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് അദ്ദേഹം.
ദേവസ്വം വകുപ്പിലെ കേസുകൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് പരിചയസമ്പന്നനായ അഡ്വ. കെ.ബി. പ്രദീപിന് ഈ പുതിയ സുപ്രധാന പദവി നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
2019 ല്‍ ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശിയ സ്മാര്‍ട്ട് ക്രിയേഷന്‍ കേസില്‍ സംശയമുനയിലുണ്ട്. സ്വര്‍ണം പൂശാനായി ശരിയായ സാങ്കേതിക വിദ്യയല്ല സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉപയോഗിച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 2019ല്‍ പാളിയില്‍ നിന്നും സ്വര്‍ണം വേര്‍തിരിക്കാനുള്ള സാങ്കേതിക വിദ്യ സ്മാര്‍ട്ട് ക്രിയേഷന്‍സിന് ഉണ്ടായിരുന്നില്ല. പാളികള്‍ കൊണ്ടുപോയ ഉണ്ണികൃഷ്ണന്‍ പോറ്റി പിന്നീട് കൊണ്ടുവന്നത് ചെമ്പുപാളിയാണ്. 474.9 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്നും കോടതി കേസ് പരിഗണിക്കവേ പറഞ്ഞിരുന്നു. ഈ സ്ഥാപനത്തിന്റെ അഭിഭാഷകനാണ് ദേവസ്വം വകുപ്പിന്റെ അഭിഭാഷകനായി നിയമിക്കപ്പെട്ടത്.



