തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. കേസിലെ മുൻനിര പ്രതികളിലൊരാളായ പ്രശാന്തിനെ വീട്ടിലെത്തിയാണ് എസ് ഐ റ്റി കസ്റ്റഡിയിൽ എടുത്തത്. ഈഞ്ചക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് കൊണ്ടുപോകും.
ഹൈക്കോടതിയുടെ അനുമതിയില്ലാതെയും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ ലംഘിച്ചും സന്നിധാനത്തെ സ്വർണ്ണപ്പാളികളും ദ്വാരപാലക ശില്പങ്ങളും അറ്റകുറ്റപ്പണിക്കെന്ന പേരിൽ മാറ്റിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നടപടി. ബോർഡിന്റെ ചുമതലയിലിരിക്കെ നടന്ന ഇടപാടുകളിൽ ക്രമക്കേടും ഗൂഢാലോചനയും നടന്നതായി അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
കേസിൽ വഞ്ചനാക്കുറ്റവും വ്യാജരേഖ ചമയ്ക്കലും ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് പി.എസ്. പ്രശാന്തിനെതിരെ ചുമത്തിയിട്ടുള്ളത്. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ ഉയർന്ന ഉദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്ന കാര്യം എസ്.ഐ.ടി പരിശോധിച്ചു വരികയാണ്.


