ട്വന്റി 20യിൽ നിന്ന് രാജിവെച്ച് അഖിൽ മാരാർ; തൃക്കാക്കരയിൽ ബൂത്ത് പോലുമുണ്ടായിരുന്നില്ലെന്ന് ആരോപണം

കൊച്ചി: ട്വന്റി 20 പാർട്ടിയിൽ നിന്ന് രാജിവെച്ചതായി സിനിമ സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ പ്രഖ്യാപിച്ചു. ട്വന്റി 20 നേതൃത്വത്തിനും സാബു എം. ജേക്കബിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അഖിൽ മാരാർ ഉന്നയിച്ചിരിക്കുന്നത്.
തൃക്കാക്കര മണ്ഡലത്തിൽ മത്സരിച്ചപ്പോൾ തനിക്ക് പാർട്ടിയിൽ നിന്ന് യാതൊരുവിധ പിന്തുണയും ലഭിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. മണ്ഡലത്തിൽ പാർട്ടിക്ക് ബൂത്ത് ഏജന്റുമാർ പോലും ഉണ്ടായിരുന്നില്ലെന്നും പ്രചാരണ ചെലവുകൾക്കായി സ്വന്തം ബൈക്ക് വരെ വിൽക്കേണ്ടി വന്നതായും അഖിൽ മാരാർ വ്യക്തമാക്കി. സ്വന്തം നിലയിലാണ് പ്രചാരണങ്ങൾ ഏകോപിപ്പിച്ചത്.
തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ബിജെപി ട്വന്റി 20 ക്ക് പണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ, ട്വന്റി 20 പാർട്ടിയിൽ ചേർന്നതോടെ തനിക്ക് സോഷ്യൽ മീഡിയയിൽ ഇരുപതിനായിരത്തോളം ഫോളോവേഴ്‌സിനെ നഷ്ടപ്പെട്ടതായും അഖിൽ മാരാർ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് രാജി തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



