Kerala

മഴ ശമിച്ചെങ്കിലും കുട്ടനാട്ടിൽ വെള്ളക്കെട്ട് രൂക്ഷം; നിരവധി വീടുകളിൽ വെള്ളം കയറി

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും കിഴക്കൻ മേഖലകളിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞിട്ടില്ല. ഇതോടെ കുട്ടനാടും അപ്പർ കുട്ടനാടൻ മേഖലയിലും വെള്ളക്കെടുതി രൂക്ഷമായി തുടരുകയാണ്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് തിരുവല്ല, പെരിങ്ങര, തിരുവൻവണ്ടൂർ, പാണ്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി.

പമ്പ, അച്ചൻകോവിലാർ, മണിമലയാർ എന്നിവയിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണ് താഴ്ന്ന പ്രദേശങ്ങളിൽ വ്യാപകമായ വെള്ളക്കെട്ടിന് കാരണം. തിരുവല്ല പെരിങ്ങര പഞ്ചായത്തിലെ മുണ്ടപ്പള്ളി കോളനിയിൽ നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിലായി. ഡാമുകൾ തുറന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പിനെ തുടർന്ന് പ്രദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

തിരുവൻവണ്ടൂർ പഞ്ചായത്തിലും വരട്ടാറിൽ നിന്നുള്ള വെള്ളം വീടുകളിലേക്ക് കയറിയതോടെ ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്തുടങ്ങി. ഡാമുകളിൽ നിന്ന് തുറന്നുവിടുന്ന വെള്ളം ചെങ്ങന്നൂരിലെത്തുന്നതോടെ പാണ്ടനാട്, തിരുവൻവണ്ടൂർ, കുറ്റൂർ തുടങ്ങിയ മേഖലകളിൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

നിലവിൽ ദേശീയ ദുരന്തനിവാരണ സേനയുടെ  30 അംഗസംഘം തിരുവല്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം തോട്ടപ്പള്ളി സ്പിൽവേയിലൂടെ കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതിനാൽ സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

മുട്ടാർ, കിടങ്ങറ, രാമങ്കരി മേഖലകളിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. എ.സി. റോഡിലെ കിടങ്ങറ ഭാഗത്ത് വെള്ളം കയറിയതോടെ ഗതാഗതവും ദുഷ്‌കരമായി. രാത്രി മഴ മാറിനിൽക്കുകയാണെങ്കിൽ വെള്ളക്കെട്ടിന് നേരിയ ആശ്വാസമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

See also  പ്രിയദർശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം ലീലാവതിക്ക് സമ്മാനിച്ച് രാഹുൽ ഗാന്ധി

Related Articles

Back to top button