അധ്യാപികമാർ പ്രതികളായ ലഹരിക്കേസ് അന്വേഷണം നിർണായക ഘട്ടത്തിൽ; വടകര സി.ഐക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം

കോഴിക്കോട് ജില്ലയിൽ വൻ വിവാദമായ അധ്യാപികമാർ ഉൾപ്പെട്ട എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കേസിന്റെ നിർണായക അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വടകര സി.ഐ എ.വി. ദിനേശിനെ കണ്ണൂർ സർക്കിളിലേക്ക് മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്.
തെരഞ്ഞെടുപ്പ് കാലത്താണ് ഇദ്ദേഹം വടകരയിൽ ചുമതലയേൽക്കുന്നത്. സ്ഥലംമാറ്റത്തിന് പിന്നിൽ പ്രത്യേക കാരണങ്ങളൊന്നും അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ലഹരിക്കേസിൽ പ്രതികളായ മൂന്ന് അധ്യാപികമാരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് പൊലിസ് വിശദമായ അന്വേഷണത്തിലേക്ക് കടക്കുന്നതിനിടെയാണ് ഈ നീക്കം. ലഹരിക്കടത്തിനും സാമ്പത്തിക ഇടപാടുകൾക്കും അധ്യാപികമാർ വിദ്യാർഥികളെ മറയാക്കിയിട്ടുണ്ടോ എന്നാണ് പൊലിസ് ഇനി പ്രധാനമായും പരിശോധിക്കുന്നത്. ഇതിനായി കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.
ഈ വിഷയങ്ങളിൽ പൊലിസ് അന്വേഷണം കൂടുതൽ ശക്തമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം എന്നത് ശ്രദ്ധേയമാണ്.



