Kerala

എംപിമാർ മത്സരിക്കേണ്ടെന്ന അന്തിമ നിലപാടിൽ ഹൈക്കമാൻഡ്; കെ സുധാകരനും അടൂർ പ്രകാശിനും സീറ്റില്ല

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന അന്തിമ തീരുമാനത്തിലെത്തി കോൺഗ്രസ്. ഇതോടെ കെ സുധാകരന്റെയും അടൂർ പ്രകാശിന്റെയും മോഹങ്ങൾക്ക് കരിനിഴൽ വീണു. കണ്ണൂരിൽ മത്സരിക്കണമെന്ന് കെ സുധാകരനും കോന്നിയിൽ മത്സരിക്കണമെന്ന് അടൂർ പ്രകാശും വാശി പിടിച്ചതോടെയാണ് കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വൈകിയത്

ഇന്ന് പുലർച്ചെ വരെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് കെ സുധാകരനെ തള്ളാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. അതേസമയം സുധാകരനെ എങ്ങനെ അനുനയിപ്പിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം വരെ സുധാകരൻ വ്യക്തമാക്കിയത്. കേരളാ ഹൗസിൽ നിന്ന് ബാധ്യതരഹിത സർട്ടിഫിക്കറ്റ് അടക്കം കെ സുധാകരൻ വാങ്ങിയിരുന്നു

കെ സി വേണുഗോപാൽ അടക്കം നേരിട്ട് ചർച്ച നടത്തിയിട്ടും സുധാകരൻ വഴങ്ങിയിരുന്നില്ല. എന്നാൽ എംപിമാർ ആരും മത്സരിക്കേണ്ടെന്ന കടുത്ത നിലപാട് ഹൈക്കമാൻഡ് എടുത്തതോടെ സുധാകരന്റെ സമ്മർദ തന്ത്രം പാളുകയായിരുന്നു. ഇനി സുധാകരന്റെ തുടർ നീക്കങ്ങൾ എന്തൊക്കെയാകുമെന്നതാണ് കണ്ടറിയാനുള്ളത്.
 

See also  ഒറ്റപ്പാലത്ത് കളിക്കുന്നതിനിടെ നാല് വയസുകാരൻ കിണറ്റിൽ വീണുമരിച്ചു

Related Articles

Back to top button