ചരിത്രത്തിലെ ഏറ്റവും മോശം ബജറ്റ്, യാതൊരു വിശ്വാസ്യതയുമില്ല: വിഡി സതീശൻ

സംസ്ഥാന ബജറ്റിനെയും സർക്കാരിനെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബാലഗോപാൽ അവതരിപ്പിച്ചത്. ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയാണ്. ആശ-അങ്കണവാടി വർക്കർമാരെ നേരത്തെ പരിഹസിച്ചവരാണ് എൽഡിഎഫ് സർക്കാർ. നിയമസഭയിൽ ആവശ്യപ്പെട്ടിട്ടും കൂട്ടിക്കൊടുക്കില്ലെന്ന് പറഞ്ഞവർ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വേതനം വർധിപ്പിക്കുന്നു
അനാവശ്യമായ രാഷ്ട്രീയം കലർത്തി ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണിത്. യാതൊരു വിശ്വാസ്യതയുമില്ല. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ബജറ്റ്. 38 ശതമാനം പോലും ചെലവാക്കിയില്ല. പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിന്റെ സാമ്പത്തിക രംഗം. ട്രഷറി നിയന്ത്രണമുണ്ട്. പത്ത് ലക്ഷം രൂപക്ക് മുകളിൽ പിൻവലിക്കാൻ സാധിക്കാത്ത അവസ്ഥയാണ്
തോന്നിയത് പോലെ ബജറ്റ് തയ്യാറാക്കുക, അത് നടപ്പാക്കാതിരിക്കുക. അതാണ് ന്യൂനോർമൽ. മുമ്പ് 2500 രൂപ ക്ഷേമ പെൻഷൻ ആക്കുമെന്ന് പറഞ്ഞു. നാലേമുക്കാൽ കൊല്ലം നടപ്പാക്കാതെ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് 400 രൂപ കൂട്ടിയെന്നും സതീശൻ പറഞ്ഞു.



