രസതന്ത്രത്തിനുള്ള നൊബേൽ പിണറായി വിജയന് നൽകണമെന്ന് സതീശൻ

സ്വർണം ചെമ്പാക്കിയ വിദ്യ കണ്ടുപിടിച്ചതിന് രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം മുഖ്യമന്ത്രി പിണറായി വിജയന് നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒറിജിനൽ സ്വർണശിൽപ്പം ഒരു കോടീശ്വരന് വിറ്റു. വിശ്വാസികളായ തങ്ങളെ നോക്കിയാണ് പിണറായി വിജയൻ തത്വമസി പറഞ്ഞത്. അതിന്റെ അർഥം എന്താണെന്ന് മനസിലാക്കി തന്നെയാണോ പറഞ്ഞതെന്നും സതീശൻ ചോദിച്ചു.
തത്വമസിയുടെ അർഥം പോലും മുഖ്യമന്ത്രിക്ക് അറിയില്ല. കല്ലും മുള്ളും കാലുക്ക് മെത്ത എന്നത് തെറ്റിച്ച് പറഞ്ഞ മുഖ്യമന്ത്രി വിശ്വാസ സംഗമം എന്ന പേരിൽ അയ്യപ്പനെ പറ്റിക്കാനാണ് പോയത്. വിശ്വാസ സംഗമം കഴിഞ്ഞ് തിരുവനന്തപുരം എത്തിയപ്പോഴേക്ക് അയ്യപ്പൻ പണി കൊടുത്തു.
സ്വർണം പൊതിയാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുക്കാൻ ദേവസ്വം പ്രസിഡന്റ് പ്രശാന്ത് നിർബന്ധം പിടിച്ചതായും സതീശൻ ആരോപിച്ചു. ദേവസ്വം കമ്മീഷണറുടെ ഇടപെടലാണ് സ്വർണം അടിച്ചു മാറ്റാനുള്ള ശ്രമം തകർത്തത്. അമ്പലം വിഴുങ്ങികളാണ് ഇവർ. കമിഴ്ന്ന് വീണാൽ കാൽപണം അടിച്ചു മാറ്റുന്ന കൊള്ളക്കാരാണ് ഇവരെന്നും സതീശൻ പരിഹസിച്ചു.



