നഷ്ടം 50 കോടി, തീ പടർന്നത് മൂന്നാം നിലയിൽ നിന്ന്

കോഴിക്കോട് ജയലക്ഷ്മി സിൽക്‌സിലുണ്ടായ തീപിടിത്തത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തീ പടർന്നത് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ്. ഫയർ ഫോഴ്‌സ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. അതേസമയം തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ഫയർഫോഴ്‌സ് ഇന്ന് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകും
തീപിടിത്തത്തിൽ 50 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഫയർഫോഴ്‌സ് പറയുന്നു. കെട്ടിടത്തിലെ ഫയർ സേഫ്റ്റി സംവിധാനം കൃത്യമായി പ്രവർത്തിച്ചിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു
വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസിൽ തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് അസ്വാഭാവികത തോന്നിയ രണ്ട് യുവാക്കളാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. തീ പടർന്നതോടെ ജീവനക്കാരും ഉപയോക്താക്കളും ഉടൻ പുറത്തിറങ്ങി. ഉടൻ അഗ്നിശമന സേന സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു



