ശബരിമല യുവതി പ്രവേശനം: നിലപാട് തിരുത്തി ദേവസ്വം ബോർഡ്, ആചാരം സംരക്ഷിക്കപ്പെടണം

ശബരിമലയിലെ യുവതി പ്രവേശനത്തിൽ നിലപാടിൽ മലക്കംമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് ദേവസ്വം ബോർഡ് തിരുത്തി. 2019 ലെ ദേവസ്വം ബോർഡിന്റെ സത്യവാങ്മൂലം സുപ്രീം കോടതിയിൽ തിരുത്തും. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന് ദേവസ്വം ബോർഡിന്റെ പുതിയ നിലപാട്. ഇന്നത്തെ ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം.
ശബരിമലയുമായി ബന്ധപ്പെട്ട് ബോർഡ് യോഗത്തിൽ ചില തീരുമാനങ്ങൾ എടുത്തുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കി. ഏപ്രിൽ 14ന് പമ്പയിൽ ഫെസ്റ്റിവൽ ഓഫീസ് തുടങ്ങും, ബോർഡ് യോഗങ്ങൾ അടക്കം അവിടെ വച്ച് ചേരും. ശബരിമലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കൃത്യമായ ബജറ്റ് തയ്യാറാക്കാൻ തീരുമാനിച്ചു.
ബജറ്റിലൂടെ ചെലവിന്റെ ചോർച്ച തടയാനാകും. ശബരിമലയിൽ പുതിയ ടെൻഡറിങ് സിസ്റ്റത്തിലേക്ക് പോകാൻ തീരുമാനിച്ചു. ശുചീകരണവുമായി ബന്ധപ്പെട്ട് ശബരിമലയിൽ പുതിയ പ്രോട്ടോകോൾ തയ്യാറാക്കാൻ തീരുമാനിച്ചു. പ്ലാസ്റ്റിക് മുക്തം അടക്കം പ്രോട്ടോകോളിൽ ഉണ്ടാവും. സ്‌പോൺസർഷിപ്പിന് മാർഗ്ഗ നിർദ്ദേശങ്ങൾ കൊണ്ടുവരും, ദേവസ്വം ബോർഡിന് കീഴിലെ മറ്റു ക്ഷേത്രങ്ങളിൽ അടക്കം ബോർഡ് ആവശ്യപ്പെടുന്നവ മാത്രം സ്‌പോൺസർ ചെയ്താൽ മതി, ഇതിൽ ഇടനിലക്കാരെ ഉൾപ്പെടുത്തില്ലെന്നും കെ ജയകുമാർ പറഞ്ഞു



