പത്ത് വർഷത്തിന് ശേഷം തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ സമരഗേറ്റ് തുറന്നു

തിരുവനന്തപുരം: നീണ്ട പത്തുവർഷത്തെ ഇടവേളക്കുശേഷം സെക്രട്ടേറിയറ്റ് സമരഗേറ്റ് തുറന്നു. ഇന്നലെ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളാണ് ഗേറ്റ് തുറന്നത്. ഗേറ്റിനു മുന്നിൽ ഉണ്ടായിരുന്ന ബാരിക്കേഡുകളെല്ലാം നീക്കി.
നോർത്ത് ഗേറ്റ് വഴി പൊതുജനങ്ങൾ സെക്രട്ടേറിയറ്റിലേക്ക് എത്തിയതോടെയാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി മുൻ സർക്കാർ ഗേറ്റ് അടച്ചത്. ഈ ഗേറ്റിലൂടെ കയറുന്ന വഴിയിലാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ പ്രവർത്തിച്ചിരുന്നത്.
നിലവിൽ ഉദ്യോഗസ്ഥർക്കും മന്ത്രിവാഹനങ്ങൾക്കുമാണ് പ്രവേശനം അനുവദിച്ചത്. പൊതുജനങ്ങൾ കന്റോൺമെന്റ് ഗേറ്റിലൂടെ തന്നെ പ്രവേശിക്കണം. സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിനെയാണ് സമരഗേറ്റ് എന്ന് വിളിക്കുന്നത്.
സർക്കാരിനെതിരെയുള്ള സമരങ്ങളും മാർച്ചുകളും പ്രധാനമായും അവസാനിക്കുന്നത് ഈ ഗേറ്റിന് മുന്നിലാണ്. അതിനാലാണ് ഈ പേരു വന്നത്. അതേസമയം പോലീസ് ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.



