Kerala

പത്തുവർഷത്തിനുശേഷം ആദ്യമായി വിലക്കയറ്റത്തിൽ വലയുന്ന ഓണം; അടുപ്പക്കാര്‍ കുടുങ്ങിയതോടെ തൂഫാന്‍ കെട്ടടങ്ങിയെന്നും എം വി ഗോവിന്ദന്‍

പത്തുവര്‍ഷത്തിനുശേഷം ആദ്യമായി വിലക്കയറ്റത്തില്‍ വലയുന്ന ഓണം മലയാളികൾ അനുഭവിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിത്യ ഉപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി ഉയര്‍ന്നിട്ടും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ കാര്യക്ഷമമായ വിപണി ഇടപെടല്‍ നടത്തുന്നില്ലെന്നും കുടുംബ ബഡ്ജറ്റ് താളം തെറ്റിയ നിലയിലാണെന്നും വിമര്‍ശനം.

ഇ ഡി റെയ്ഡില്‍ പുകമറ സൃഷ്ടിക്കാന്‍ രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള നടപടി എടുക്കുന്നു. ഭീതിജനക അന്തരീക്ഷം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത റെയ്ഡ് ആണ് നടന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. റെയ്ഡ് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും പാര്‍ട്ടി നേതാക്കളെ സംശയമുനയില്‍ നിര്‍ത്താനാണെന്നും രാഷ്ട്രീയമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുപ്പക്കാര്‍ കുടുങ്ങിയതോടെ തൂഫാന്‍ കെട്ടടങ്ങിയെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍, പെരുമ്പാവൂരിലെ കോണ്‍ഗ്രസ് നേതാവ് എന്നിവര്‍ അറസ്റ്റിലായതോടെ തൂഫാന്‍ ഒതുങ്ങിയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വീട്ടിലേക്കും ഏതുസമയത്തും കടന്നു ചെല്ലാന്‍ കഴിയാവുന്ന ആളാണ് കാസര്‍കോട്ടെ ലഹരി കേസ് പ്രതി എന്നത് ഞെട്ടിക്കുന്നതാണ്. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് വരെ ഇയാള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടായിരുന്നു. രാജ്യാന്തര ബന്ധമുള്ള ലഹരിക്കേസായിട്ടും പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയില്ല. പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കാത്തത് ഗൗരവകരമായ പ്രശ്‌നമാണെന്നും കസ്റ്റഡി അപേക്ഷ നല്‍കാത്തത് മുഖ്യമന്ത്രിയും പ്രതിയും തമ്മിലുള്ള അടുപ്പം കാരണമാണെന്നും സ്വന്തക്കാരെ തൊട്ടാല്‍ ഏത് തൂഫാനും കെട്ടടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരവകുപ്പ് സമ്പൂര്‍ണ്ണ പരാജയം എന്നാണ് ഹൈകോടതി പറഞ്ഞതെന്നും നിതിന്‍ രാജിന്റെ മരണത്തില്‍ പൊലീസ് ഒത്തു കളിച്ചെന്നത് തെളിഞ്ഞതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

സംസ്ഥാനത്ത് മാധ്യമ അടിയന്തരാവസ്ഥയാണ്. വാർത്തകൾ പിന്‍വലിച്ചത് പരാതികളുടെ അടിസ്ഥാനത്തിലാണ് എന്ന് മെറ്റ മാധ്യമ സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ ഗൗരവകരമായ പരിശോധന വേണം. മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ അപ്രത്യക്ഷമാകുന്നു എന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ ബാലസംഘം കുട്ടികളുടെ അക്കൗണ്ട് പോലും നീക്കം ചെയ്ത നടപടിയിലും അദ്ദേഹം പ്രതികരിച്ചു. 25 ലക്ഷം ആളുകളാണ് വീഡിയോ കണ്ടത് അപ്പോള്‍ തന്നെ അക്കൗണ്ട് പൂട്ടിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് സംഘപരിവാറിന് വിധേയപ്പെടുന്നുണ്ട്. വന്ദേമാതരം പൂര്‍ണമായി പാടാന്‍ കോണ്‍ഗ്രസ് അവസരം ഉണ്ടാക്കി. ഇത് ഗൗരവകരമായ കാര്യമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും വന്ദേമാതരം പൂര്‍ണമായും ആലപിച്ചിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

See also  സുഹാൻ എവിടെ; ചിറ്റൂരിൽ ആറ് വയസുകാരനെ കാണാതായിട്ട് 21 മണിക്കൂറുകൾ: വീട് വിട്ടിറങ്ങിയത് സഹോദരനുമായി പിണങ്ങി

Related Articles

Back to top button