ഹിമാചൽപ്രദേശിലെ മിന്നൽ പ്രളയം: മരണസംഖ്യ അഞ്ചായി; കാണാതായവർക്കായി തെരച്ചിൽ

ഹിമാചൽ പ്രദേശിലെ മേഘവിസ്‌ഫോടനത്തിലും പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിലും മരണം അഞ്ചായി. മൂന്ന് പേരെ കാണാതായി. കുളു, മണാലി ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലകളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. മരിച്ച അഞ്ച് പേരിൽ 4 പേരെ തിരിച്ചറിഞ്ഞു.
ജമ്മു കശ്മീർ നിവാസി ചെയിൻ സിംഗ്, ചമ്പ സ്വദേശി ആദിത്യ താക്കൂർ, ഉത്തർപ്രദേശ് സ്വദേശികളായ പ്രദീപ് വർമ്മ, ചന്ദൻ എന്നിവരാണ് മരിച്ചത്. കുളുവിലും കാംഡയിലും മൂന്ന് പേരെ കാണാതായി. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു.
കുളു ജില്ലയിലെ മണാലി, ബഞ്ചാർ എന്നിവിടങ്ങളിലും മലവെള്ളപ്പാച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബിയാസ് നദി നിറഞ്ഞൊഴുകി മണാലി-ചണ്ഡീഗഡ് ദേശീയപാത ഭാഗികമായി തകർന്നു.
വീടുകൾ, സ്‌കൂളുകൾ, പാലങ്ങൾ എന്നിവ തകർന്നു. നിരവധി വാഹനങ്ങളും ഒഴുകിപ്പോയിട്ടുണ്ട്. കനത്ത നാശനഷ്ടമാണ് പ്രളയത്തിൽ സംഭവിച്ചിരിക്കുന്നത്.