Gulf

താമസക്കാരുടെ ക്ഷേമം: ഒരു മുറിയില്‍ നാലുപേര്‍ മാത്രം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി താമസക്കാരുടെ ക്ഷേമത്തിനായി പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ച് കുവൈറ്റ് ഭരണകൂടം. പ്രവാസി തൊഴിലാളികള്‍ക്ക് മികച്ച താമസ സൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ആണ് പുതിയ പാര്‍പ്പിട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി മുതല്‍ ഒരു മുറിയില്‍ പരമാവധി നാലു പേര്‍ക്ക് മാത്രമേ താമസം അനുവദിക്കൂ.

രാജ്യത്തെ തൊഴില്‍ വകുപ്പിന് കീഴിലെ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ആണ് രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുകയും അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. തൊഴിലാളികള്‍ക്ക് മികച്ച താമസ സൗകര്യം ഉറപ്പുവരുത്തേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്ന് അതോറിറ്റി ഓര്‍മിപ്പിച്ചു.

ഓരോ തൊഴിലാളിക്കും നിര്‍ദ്ദിഷ്ട ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ താമസ സ്ഥലം നല്‍കണം. ഒരു മുറിയില്‍ നാലിലധികം തൊഴിലാളികളെ താമസിപ്പിക്കരുതെന്നും പുതിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. മുറികളില്‍ കൂടുതല്‍ തിങ്ങിത്താമസിക്കുന്നത് തൊഴിലാളികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും അതിലുപരി സുരക്ഷയ്ക്കും അപകടം വരുത്തും എന്നതിനാലാണ് ഈ നടപടിയെന്നും തൊഴിലാളിയുടെ ശമ്പളമോ, ചെയ്യുന്ന ജോലിയോ പരിഗണിക്കാതെ എല്ലാവര്‍ക്കും മികച്ച സൗകര്യങ്ങളോടെയുള്ള താമസ സംവിധാനം തൊഴിലുടമ ഒരുക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

See also  റോഡ് മാർഗവും ഹജ്ജ് തീർഥാടകർ എത്തി തുടങ്ങി

Related Articles

Back to top button