പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; പ്രതി ക്യാമ്പിനുള്ളിൽ തന്നെയുള്ള ആളെന്ന് സൂചന

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തിൽ പ്രതി സൈനിക ക്യാമ്പിൽ ഉള്ള ആളെന്ന് സൂചന. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും പരിശോധന നടത്തി. പോലീസ് സംശയിക്കുന്ന ആളുടെ വിരലടയാളവും ശേഖരിച്ചു. തെളിവ് ശേഖരണം പൂർത്തിയായാൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാനാണ് പൂജപ്പുര പോലീസിന്റെ നീക്കം.
അതീവ സുരക്ഷയുള്ള പാങ്ങോട് കരസേനാ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന രണ്ടു കോടി രൂപ മൂല്യമുള്ള രണ്ട് ആന കൊമ്പുകളാണ് മോഷണം പോയത്.ഓഫീസേഴ്‌സ് മെസിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിക്കും വ്യാഴാഴ്ച്ച പുലർച്ചയ്ക്കും മധ്യേയാണ് മോഷണം നടന്നത്. ബുധനാഴ്ച രാത്രി മെസിൽ നടന്ന ഡിജെ പാർട്ടിയുടെ മറവിലാണ് മോഷണം.
ഡിജെ പാർട്ടിക്കായി പുറത്തുനിന്നെത്തിയ സംഘത്തിലെ 19 പേരെ പൂജപ്പുര പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഇവരാണ് മോഷണത്തിന് പിന്നിലെന്ന് ഉറപ്പിക്കുന്ന സൂചനകൾ പോലീസിനില്ല. പാങ്ങോട് ക്യാമ്പിനെ കുറിച്ചു അറിയാവുന്നവർ നടത്തിയ മോഷണമെന്ന് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം. പിന്നാലെയാണ് വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും പരിശോധന നടത്തിയത്.



