വലിയങ്ങാടി അപകടം: പണിമുടക്കുമായി തൊഴിലാളികൾ, കോർപറേഷനിലേക്ക് മാർച്ചുമായി ബിജെപി

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി തൊഴിലാളികൾ. വലിയങ്ങാടിയിലെ തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ വലിയങ്ങാടിയിൽ നിന്നുള്ള ചരക്ക് നീക്കം അടക്കം തടസ്സപ്പെട്ടു
അപകടത്തിൽ പ്രതിഷേധിച്ച് ബിജെപി കോർപറേഷനിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കോർപറേഷനിലെ മേയറുടെ ചേംബറിലേക്ക് ബിജെപി പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
കെട്ടിടം തകർന്ന് വീണ് ജബ്ബാർ, അഷ്റഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേരാണ് കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയത്. ഗുരുതര പരുക്കേറ്റ ഒരാളെ ബീച്ച് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കെട്ടിടത്തിന്റെ തിണ്ണയിൽ വിശ്രമിച്ചിരുന്ന തൊഴിലാളികളാണ് മരിച്ചത്. ഇവർക്ക് മുകളിലേക്ക് കോൺക്രീറ്റ് സ്ലാബ് വീഴുകയായിരുന്നു. അപകടസമയത് കെട്ടിടത്തിൽ ഉണ്ടായിരുന്നത് 7 പേരാണ്. രണ്ട് പേർ രക്ഷപ്പെട്ടു. ശബ്ദം കേട്ട് ഓടിയെത്തിയ തൊഴിലാളികളാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
60 വർഷത്തോളം പഴക്കം ചെന്ന കെട്ടിടമാണ് തകർന്ന് വീണത്. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ്. പഴയ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമായിരുന്നു ഇത്.



