കോസ്റ്റൽ പോലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഇന്ന് വീണ്ടും പുനരാരംഭിക്കും. അഞ്ചുതെങ്ങ് സ്വദേശികളായ ശ്രീജിത്തിനെയും ശ്രീമോനെയും കണ്ടെത്താനായുള്ള തിരച്ചിലാണ് വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തുടരുക.ഇന്നലെ രാത്രി വൈകിയും നടത്തിയ തെരച്ചിലിൽ ഇരുവരെയും കണ്ടെത്താനായിരുന്നില്ല. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കടൽക്ഷോഭ സാധ്യതയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായി.
ഇന്നലെ രാത്രിയാണ് ശക്തമായ കാറ്റിൽ മത്സ്യബന്ധന വള്ളം ഉൾക്കടലിൽ മറിഞ്ഞ് അപകടമുണ്ടായത്. വള്ളത്തിലുണ്ടായിരുന്ന അഞ്ച് മത്സ്യത്തൊഴിലാളികളിൽ മൂന്ന് പേർ നീന്തി രക്ഷപ്പെട്ടെങ്കിലും ശ്രീജിത്തും ശ്രീമോനും കടലിൽ കാണാതാവുകയായിരുന്നു. ഇരുവരെയും കണ്ടെത്താനുള്ള ശ്രമം ഇന്ന് കൂടുതൽ സജ്ജീകരണങ്ങളോടെ തുടരും.
അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും കാണാതായവർക്കായി രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടത്താൻ പോലീസിനോ അധികൃതർക്കോ കഴിഞ്ഞില്ലെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും മുതലപ്പൊഴി കോസ്റ്റൽ പോലീസ് സ്റ്റേഷന് മുന്നിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.



