Sports

ലോർഡ്‌സിൽ ചരിത്രം പിറന്നു: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കക്ക്

ഒടുവിൽ ലോർഡ്‌സിൽ ക്രിക്കറ്റിലെ ചരിത്ര നിമിഷം പിറന്നു. ദശാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഒരു ലോക കിരീടം ദക്ഷിണാഫ്രിക്കക്ക്. അതും വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം. ഫൈനലിൽ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് തകർത്താണ് പ്രോട്ടീസ് ചരിത്ര നേട്ടത്തിലേക്ക് നടന്നടുത്തത്. നിർഭാഗ്യങ്ങൾ കൊണ്ട് മാത്രം ഒരു ഐസിസി കിരീടം നേടാനാകാതെ പോയ ടീമായിരുന്നു ദക്ഷിണാഫ്രിക്ക. ഒടുവിൽ ടെംബ ബാവുമ എന്ന നായകന്റെ കീഴിൽ അവർ ആ നേട്ടം സ്വന്തമാക്കിയിരിക്കുന്നു

നിർഭാഗ്യമെന്നതിന് പര്യായമുണ്ടെങ്കിൽ അതിന് ഉദാഹരണമായിരുന്നു ദക്ഷിണാഫ്രിക്ക. പ്രതിഭകളുടെ ധാരാളിത്തം എല്ലാക്കാലത്തുമുണ്ടായിരുന്നു എങ്കിലും ഐസിസി കിരീടം മാത്രം അകന്നുനിന്നു. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ സർവപ്രതാപികളായ ഓസ്‌ട്രേലിയയെ നേരിടാൻ ഇറങ്ങുമ്പോൾ ചരിത്രം വഴിമാറുമെന്ന് കടുത്ത ആരാധകർ പോലും കരുതിയിരുന്നില്ല. എന്നാൽ സെഞ്ച്വറിയുമായി നങ്കൂരമിട്ട എയ്ഡൻ മർക്രാം ഓസീസ് പ്രതാപത്തെ തന്റെ കാൽക്കീഴിൽ ഒതുക്കുകയായിരുന്നു

നാലാം ദിനമായ ഇന്ന് വിജയലക്ഷ്യത്തിന് 69 റൺസ് അകലെയായിരുന്നു ദക്ഷിണാഫ്രിക്ക. 102 റൺസുമായി എയ്ഡൻ മർക്രാമും 65 റൺസുമായി ബാവുമയും ക്രീസിൽ. നാലാം ദിനം ആരംഭിച്ചത് 2ന് 213 റൺസ് എന്ന നിലയിൽ. തലേ ദിവസത്തിൽ നിന്ന് നാല് റൺസ് മാത്രം കൂട്ടിച്ചേർത്തപ്പോഴേക്കും നായകൻ ബാവുമ പുറത്ത്. 134 പന്തിൽ 66 റൺസായിരുന്നു നായകൻ നേടിയത്. ഇതോടെ മറ്റൊരു നിർഭാഗ്യമാണോ ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്നതെന്ന ആശങ്ക പരന്നു.

അതേസമയം മറുവശത്ത് ആത്മവിശ്വാസത്തോടെ കളിക്കുകയായിരുന്നു മർക്രാം. നാലാമനായി ക്രീസിലെത്തിയ ട്രിസ്റ്റൻ സ്റ്റബ്‌സുമായി ചേർന്ന് സ്‌കോർ 241 വരെ എത്തിച്ചു. 8 റൺസെടുത്ത സ്റ്റബ്‌സ് പുറത്തായതിന് പിന്നാലെ ബെഡിംഗ്ഹാമുമായി സ്‌കോർ മുന്നോട്ടു കൊണ്ടുപോയി. വിജയലക്ഷ്യത്തിന് വെറും ആറ് റൺസ് അകലെയാണ് മാർക്രം വീണത്. 207 പന്തിൽ 14 ഫോറുകൾ സഹിതം 136 റൺസാണ് മാർക്രം സ്വന്തമാക്കിയത്.

ബെഡിംഗ്ഹാം 21 റൺസുമായും കെയിൽ വെറൈൻ 4 റൺസുമായും പുറത്താകാതെ നിന്നു. റയൻ റക്കിൽട്ടൺ 2 റൺസെടുത്തും പുറത്താകാതെ നിന്നു. വിയാൻ മുൽഡർ 27 റൺസെടുത്തും ഇന്നലെ പുറത്തായിരുന്നു. ലോർഡ്‌സിൽ ഇതുവരെ ഒരു ടീമും നാലാമിന്നിംഗ്‌സിൽ 250 റൺസ് പിന്നിട്ട് വിജയം നേടിയിട്ടില്ലെന്ന ചരിത്രം കൂടി തിരുത്തിയാണ് പ്രോട്ടീസ് ലോകകിരീടം സ്വന്തമാക്കിയത്.

ആദ്യ മൂന്നിംഗ്‌സുകളിലും ബൗളർമാരുടെ പറുദീസയായിരുന്നു ലോർഡ്‌സിലെ പിച്ച്. ഒന്നാമിന്നിംഗ്‌സിൽ ഓസ്‌സ്‌ട്രേലിയ 212 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക വെറും 138 റൺസിന് പുറത്തായി. രണ്ടാമിന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 207 റൺസിന് ഓൾ ഔട്ടായതോടെ ദക്ഷിണാഫ്രിക്കക്ക് വിജയലക്ഷ്യം 281 ആയി കുറിക്കുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റ് വീഴ്ത്തി. ഹേസിൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

See also  സിറാജിനെ തട്ടാന്‍ സമയമായിരിക്കുന്നു; വീണ്ടും ചാര്‍ജ്ജായി അര്‍ഷ്ദീപ് സിംഗ്

Related Articles

Back to top button